ദില്ലി: ദില്ലിയിൽ ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ജഹാംഗിർപൂരിൽ നടന്ന ഘോഷ യാത്രയിൽ മതമൗലിക വാദികൾ നടത്തിയ ആക്രമണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിലെ പ്രതികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കും. തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ ആരംഭിച്ചു.
അതേസമയം ജഹാംഗിർപൂർ കലാപക്കേസിൽ പിടിയിലായ പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിലെ മുഖ്യപ്രതി അൻസാർ ഷെയ്ഖിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് കലാപത്തിന് മുൻപുള്ള ദിവസങ്ങളിലെ പ്രതികളുടെ യാത്രകളും കൂടിക്കാഴ്ചകളും ഫോൺ രേഖകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
മാത്രമല്ല വർഗീയ സംഘർഷം വ്യാപിപ്പിക്കാൻ പ്രതികൾ വിദേശ സഹായം സ്വീകരിച്ചതായി അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇത് പ്രകാരമാകും ഇനി മുന്നോട്ടുള്ള അന്വേഷണം. കൂടാതെ അൻസാർ ഷെയ്ഖിന് പശ്ചിമ ബംഗാളിലെ ഹാൽഡിയയിൽ ഒരു വലിയ മാളിക ഉള്ളതായി ഇഡി കണ്ടെത്തി.
ഹനുമാൻ ജയന്തി ഘോഷയാത്രക്കെതിരെ പ്രതികൾ കല്ലേറ് നടത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. ശോഭായാത്ര സി ബ്ലോക്കിലെ ജമാ മസ്‌ജിദിലെത്തിനു മുന്നിലെത്തിയപ്പോഴാണ് മുഹമ്മദ് അൻസാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ശോഭായാത്ര തടഞ്ഞ് സംഘർഷം സൃഷ്ടിച്ചത്. പെട്ടന്ന് മസ്‌ജിദിനുള്ളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും കനത്ത കല്ലേറ് നടന്നു. സംഘർഷത്തിനിടെ തോക്കും വടിവാളടക്കമുള്ള മറ്റ് ആയുധങ്ങളുപയോഗിച്ച് മുഹമ്മദ് അൻസാറും സംഘവും ജനങ്ങളെ ആക്രമിച്ചു. 8-10 റൗണ്ട് വെടിവയ്പ്പും അക്രമികൾ നടത്തി.
വെടി വയ്‌പ്പിൽ ഒരു പോലീസുകാരന് കൈക്ക് പരിക്കേറ്റു. നിരവധി പോലീസുകാർക്കും ഭക്തജനങ്ങൾക്കും വാളുകൊണ്ടും മറ്റും വെട്ടേറ്റു. അക്രമികൾ ബംഗാളി ഭാഷ സംസാരിക്കുന്ന അപരിചിതരായിരുന്നുവെന്ന് പരിക്കേറ്റ പോലീസുകാർ മൊഴിനല്കിയിട്ടുണ്ട്. ഒരു അക്രമിയെ പോലും വെറുതെ വിടരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൊലീസിന് കർശന നിർദേശം നൽകിയിരുന്നു.