മുംബൈ: കൊറോണ വൈറസിന്‍റെ ഏറ്റവും വ്യാപനശേഷി കൂടിയ ‘ഡെൽറ്റ പ്ലസ്’ വേരിയന്‍റ് സംസ്ഥാനത്ത് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുള്‍പ്പെടെയുളള പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് ആരോഗ്യ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാം ഘട്ട വ്യാപനത്തിൽ ഏകദേശം എട്ട് ലക്ഷം സജീവ രോഗികളുണ്ടാകുമെന്നും അവയിൽ പത്ത് ശതമാനം കുട്ടികളായേക്കാമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഡെൽറ്റ അഥവാ ബി.1.617.2 വേരിയന്‍റിന് ജനിതകമാറ്റം ഉണ്ടായാണ് പുതിയ ഡെൽറ്റ പ്ലസ് വേരിയന്‍റ് രൂപപ്പെട്ടത്. ഇന്ത്യയിലാണ് ഇത് ആദ്യമായി സ്ഥിരീകരിച്ചത്.
കൊവിഡ് രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ച സംസ്ഥാനമെന്ന നിലയിൽ മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ വിശകലനം ചെയ്യുന്നതിനാണ് പത്യേക യോഗം ചേർന്നത്. മുഖ്യമന്ത്രിയ്ക്ക് പുറമേ ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ, കൊവിഡ്-19 ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പുതിയ തരംഗം ഉണ്ടായാൽ സംസ്ഥാനത്തുണ്ടായേക്കാവുന്ന സാഹചര്യങ്ങളും ആരോഗ്യവകുപ്പ് യോഗത്തിൽ ചിത്രീകരിച്ചു. മൂന്നാം തരംഗം നേരിടാൻ സംസ്ഥാനം സജ്ജമാകണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം കൊവിഡ് മരുന്നുകൾ, കിടക്കകൾ, മറ്റ് അവശ്യവസ്‌തുക്കൾ എന്നിവയുടെ ലഭ്യത കണക്കിലെടുത്ത് ഏത് സാഹചര്യവും നേരിടാൻ തയ്യാറാകണമെന്ന് താക്കറെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങൾ ശരിയായ രീതിയിൽ പിന്തുടർന്നില്ലെങ്കിൽ രണ്ടാം തരംഗത്തിൽ നിന്ന് പൂർണമായി കരകയറുന്നതിനുമുമ്പ് തന്നെ സംസ്ഥാനം മൂന്നാം തരംഗം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona