തിരുവനന്തപുരം: രാജ്യത്ത് ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം എത്തും.
കേരളത്തിന് പുറമേ ഹരിയാന,പഞ്ചാബ്,രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ദില്ലി , ജമ്മുകശ്മീർ എന്നീ സംസ്ഥാനങ്ങളാണ് കേന്ദ്ര സംഘം സന്ദർശിക്കുക.
അതേസമയം ആകെ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 80 ശതമാനവും കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്.
പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനൊപ്പം സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം കേന്ദ്ര സംഘം ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും.
ദില്ലിയിലും ഉത്തർപ്രദേശിലുമാണ് നിലവിൽ കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ഡെങ്കിപ്പനി സാഹചര്യം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് വിലയിരുത്തിയിരുന്നു.