ബെംഗളൂരു; പുനീത് രാജ്കുമാറിന്റെ മരണത്തെത്തുടര്‍ന്ന് ജിമ്മുകളില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. വ്യായാമം ചെയ്യുന്നതിനിടെ പുനീത് രാജ്കുമാറിന് ഹൃദയാഘാതമുണ്ടായ സാഹചര്യത്തിലാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കാനുള്ള തീരുമാനം.
പുനീത് രാജ്കുമാറിന്റെ മരണത്തോടെ ജിമ്മുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും സുരക്ഷിതമായ വ്യായാമത്തെക്കുറിച്ചും വലിയതോതിലുള്ള ചർച്ചകളാണ് നടക്കുന്നത്.അതിനാൽ ജിമ്മുകളിൽ ഒരുക്കേണ്ട ആരോഗ്യസുരക്ഷാ സംവിധാനത്തെക്കുറിച്ചും ഉപകരണത്തെക്കുറിച്ചും വിദഗ്ധരിൽ നിന്ന് നിർദേശങ്ങൾ തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ പറഞ്ഞു. ജിമ്മിലെത്തുന്ന ഒരോരുത്തരുടെയും ആരോഗ്യസ്ഥിതി അനുസരിച്ചുള്ള പരിശീലനങ്ങളെക്കുറിച്ചും മാർഗനിർദേശം നൽകും. ഹൃദ്രോഗ വിദഗ്ധരായ ഡോ. വിവേക് ജവാലി, ഡോ. സി.എൻ. മഞ്ജുനാഥ്, ഡോ. ദേവി ഷെട്ടി തുടങ്ങിയവരുടെ സഹായത്തോടെയായിരിക്കും മാർഗനിർദേശങ്ങൾ തയ്യാറാക്കുക.