Friday, May 3, 2024
spot_img

ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ സർക്കാരും ദേവസ്വം ബോർഡും

ശബരിമല: മണ്ഡലകാലം ആരംഭിച്ചിട്ടും സന്നിധാനത്ത് പണികൾ ഇതുവരെ തീർന്നിട്ടില്ല. നിർമ്മാണസാധനങ്ങൾ പല സ്ഥലത്തും നിരന്നുകിടക്കുന്നത് അയ്യപ്പന്മാരെ ദുരിതത്തിലാഴ്ത്തുന്നു. സന്നിധാനത്തേക്കുള്ള പ്രവേശനകവാടമായ വലിയനടപ്പന്തൽ മുതൽ ഭക്തർക്ക് യാത്ര വളരെ തടസമാകുന്നു. നടപ്പന്തലിലേക്ക് പ്രവേശിക്കുന്നയിടത്തു സ്ലാബ് ഇടിഞ്ഞുതാണുകിടക്കുകയാണ്. തിരക്ക് വർധിക്കുമ്പോൾ ഇത് അയ്യപ്പന്മാരുടെ ശ്രദ്ധയിൽപെടാൻ സാധ്യത വളരെ കുറവാണ്.

മാളികപ്പുറം ക്ഷേത്രത്തിന് എതിർവശത്തായി മീഡിയാ സെന്റർ പൊളിച്ചുമാറ്റിയ സ്ഥലത്തായിട്ടാണ് അയ്യപ്പന്മാർക്ക് വിശ്രമിക്കാൻ സൗകര്യം ഒരുക്കുമെന്ന് ബോർഡ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇവിടെ ടൈൽ പാകുന്ന പണി പൂർത്തിയായിട്ടില്ല. പണി ഇപ്പോൾ നിർത്തിവെച്ചിരിക്കുന്ന അവസ്ഥയിലാണ്. ഇതിന്റെ ഒരുഭാഗത്ത് ഒരു പാത്രക്കടയുടെ നിർമ്മാണവും നടക്കുന്നുണ്ട്. ഞായറാഴ്ച സന്നിധാനം സന്ധർശിക്കാനെത്തിയ ദേവസ്വംവകുപ്പ് മന്ത്രിയോട് മാധ്യമപ്രവർത്തകർ ആവശ്യങ്ങൾ അറിയിച്ചിരുന്നു ഇതു ഉടനെ പരിശോധിക്കാമെന്നാണ് മന്ത്രി പറഞ്ഞത്.

വിരിപ്പന്തലിന്റെ ഒരു മൂലയിൽ മീഡിയാ സെൻർ പൊളിച്ചുള്ള ഭാഗത്താണ് ഇരുമ്പുസാമഗ്രികളും തടികളും ഷീറ്റുകളും കൂട്ടിയിട്ടിരിക്കുകയാണ്. അയ്യപ്പന്മാർ മുമ്പ് വിശ്രമിക്കാൻ ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നിത്. പാണ്ടിത്താവളത്തിലേക്കുള്ള വഴി ഇൻർലോക്ക് പാകുന്ന പണി പകുതി ഭാഗം വരെ മാത്രമേ എത്തിയിട്ടുള്ളൂ. നിർമ്മാണത്തിനുള്ള കട്ടയും മണലും മെറ്റിലുമെല്ലാം വഴിയിൽ കൂട്ടിയിട്ടിരിക്കുകയാണ്.

അയ്യപ്പന്മാർ ഭക്ഷണശാലയിലേക്കും വിശ്രമസ്ഥലമായ മാംഗുണ്ട അയ്യപ്പനിലയത്തിലേക്കും പോകുന്നത് ഇതുവഴിയാണ്. ഇവിടെ ഇരുവശത്തമുള്ള ഓടകൾക്ക് മുകളിൽ സ്ലാബും ഇട്ടില്ല. ആഴമേറിയ ഓടയിൽ അയ്യപ്പന്മാർ വീഴാൻ സാധ്യതയുണ്ട്. വളരെ ബുദ്ധിമുട്ടിയാണ് തീർത്ഥാടകർ ഇതുവഴി സഞ്ചരിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആവർത്തിച്ചുപറയുന്ന സർക്കാരും ദേവസ്വം ബോർഡും കഴിഞ്ഞ മണ്ഡലകാലത്ത്‌ ആചാര ലംഘനം നടത്താനായി സുരക്ഷക്ക് നിയോഗിച്ചിരുന്ന പോലീസ് സേനക്ക് മുടക്കിയ പണത്തിന്റെ പകുതി തുക മാത്രം മതിയായിരുന്നു സന്നിധാനത്തെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി എന്നതാണ് വസ്തുത…

Related Articles

Latest Articles