പത്തനംതിട്ട: കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ദേവസ്വം മന്ത്രി.
മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നടത്തിയ ചർച്ചയിലാണ് ഇളവുകൾ തീരുമാനിച്ചത്.
കോവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാതലത്തിൽ സന്നിധാനത്ത് രാത്രി തങ്ങാനുള്ള അനുമതി നിഷേധിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഈ നിയന്ത്രണത്തിനും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 500 മുറികൾ സന്നിധാനത്ത് സജ്ജീകരിച്ചതായി മന്ത്രി അറിയിച്ചു.
കൂടാതെ പമ്പാ സ്‌നാനത്തിനും, ബലിതർപ്പണത്തിനും അനുമതി നൽകിയിട്ടുണ്ട്.
പമ്പാ സ്‌നാനത്തിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും, നദിയിലെ ജലനിരപ്പ് വിലയിരുത്തി മാത്രമാവും ഇതിൽ കൂടുതൽ തീരുമാനമെടുക്കുക. ഇത് സംബന്ധിച്ച തീരമാനം ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
അതേസമയം പമ്പയിൽ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറക്കുമെന്ന് ദേവസ്വം മന്ത്രി അറിയിച്ചു. നീലിമലയിലും, അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിൽസാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.