ശബരിമല : ശബരിമല ഭണ്ഡാരത്തിൽ എണ്ണിത്തീർക്കാൻ കഴിയാത്ത വിധത്തിൽ ഭക്തർ കാണിക്കയർപ്പിച്ച നാണയങ്ങൾ കുമിഞ്ഞു കൂടി. ഭണ്ഡാരം കെട്ടിടത്തിന്റെ 3 ഭാഗത്തായി നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തുന്നതിനായി കൂട്ടിയിട്ടിരിക്കുകയാണ്. മണ്ഡല കാലം മുതൽ ലഭിച്ച നാണയങ്ങളാണിവ. ശബരിമലയിൽ ദേവസ്വം ബോർഡിനു ലഭിച്ച ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമാണ് ഈ തീർത്ഥാടനക്കാലത്ത് ഭണ്ഡാരത്തിലെത്തിയത്. കഴിഞ്ഞ 12 വരെയുള്ള കണക്കു പ്രകാരം വരുമാനം 310.40 കോടി രൂപയായിരുന്നു.നാണയങ്ങൾ എണ്ണി എടുക്കണോ അതോ തൂക്കി എടുക്കണോ എന്ന സംശയത്തിലാണു ദേവസ്വം ഉദ്യോഗസ്ഥർ.
ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയ13,14,15 തീയതികളിലെ കാണിക്കയിലെ നോട്ടുകളാണ് നിലവിൽ എണ്ണുന്നത്. ഇന്നലെ വരെയുള്ള വരുമാനം 315.46 കോടി രൂപയായി ഉയർന്നു. നോട്ട് എണ്ണുന്നതിനു ധനലക്ഷ്മി ബാങ്ക് 6 ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും എത്തിച്ചിട്ടുണ്ട്. എന്നിട്ടും കാണിക്ക എണ്ണിത്തീരുന്നില്ല. അന്നദാന മണ്ഡപത്തിലെ ഒരു മുറിയിൽ കൂടി ഇന്നലെ കാണിക്ക എണ്ണൽ തുടങ്ങി . 3 ഭാഗത്തായി മല പോലെ നാണയങ്ങൾ കുമിഞ്ഞു കൂടി കിടക്കുന്നതിനാൽ നാളെ ക്ഷേത്ര നട അടച്ചാലും കാണിക്ക എണ്ണിത്തീരാൻ സാധ്യതയില്ല.