തിരുവനന്തപുരം: കിഴക്കമ്പലത്ത് അന്യസംസ്‌ഥാന തൊഴിലാളികൾ പൊലീസിനെ (Police) ആക്രമിച്ച പശ്ചാത്തലത്തില്‍ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. അന്യസംസ്ഥാന തൊഴിലാളി ക്യാമ്ബുകളില്‍ പൊലീസിന്റെ ഇടപെടുകള്‍ സജീവമാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്.
അതേസമയം ഇതരസംസ്ഥാന തൊഴിലാളികളുമായുള്ള ബന്ധം ശക്തമാക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും നിര്‍ദ്ദേശം നല്‍കി. ഏതൊക്കെ ക്യാംപ് സന്ദര്‍ശിച്ചു, എത്ര തൊഴിലാളികളുമായി സംസാരിച്ചു തുടങ്ങിയ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ക്കു നല്‍കണമെന്നും എഡിജിപിയുടെ ഉത്തരവില്‍ പറയുന്നു.
അതേസമയം കിഴക്കമ്പലത്ത് കിറ്റെക്സ് ഗാർമെന്റ്സിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ അക്രമം തടയുന്നതിനിടെ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് പൊലീസ് വഹിക്കും. കുന്നത്തുനാട് ഇൻസ്പെക്ടർ വി.ടി.ഷാജൻ, എസ്ഐ ഒ.വി.സാജൻ, വിവിധ സ്റ്റേഷനുകളിലെ പൊലീസുകാരായ രാജേന്ദ്രൻ, ശിവദാസ്, ശിവദാസൻ, സുബൈർ എന്നിവർ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പലർക്കും തലയ്ക്കാണു പരുക്ക്.