തൃശ്ശൂർ : പത്മജ വേണുഗോപാലിന്റെ പാർട്ടി പ്രവേശനത്തിൽ പ്രതികരണവുമായി നടനും തൃശ്ശൂർ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. പത്മജ സ്വന്തം ആഗ്രഹ പ്രകാരമാണ് ബിജെപിയിൽ ചേർന്നത്. ഇഷ്ടം അറിയിച്ചപ്പോൾ ദേശീയ നേതൃത്വം എതിർത്തില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം, കെ. മുരളീധരനും പത്മജ വേണുഗോപാലും ആങ്ങളും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെ. കല്യാണിക്കുട്ടിയമ്മയെവരെ ചോദ്യം ചെയ്തത് അല്ലേ ? അപ്പോൾ അവർ തന്നെ തീരുമാനിക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ട്. പ്രചാരണത്തിനിടെ ജനങ്ങളുടെ മനോഭാവത്തിൽ നിന്നും ഇത് വ്യക്തമാകുന്നുണ്ടെന്നും ഇക്കുറി ബിജെപിയുടെ വോട്ട് ശതമാനം കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രചാരണ പരിപാടികളിൽ പത്മജ വേണുഗോപാൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാലക്കാട് ബി.ജെ.പി സ്ഥാാനാർത്ഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 19ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നുണ്ട്. അതിന് ശേഷമാകും സംസ്ഥാനത്ത് പാർട്ടി ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പത്മജ പ്രചാരണത്തിനായി ഇറങ്ങുക. സഹോദരൻ കെ. മുരളീധരൻ മത്സരിക്കുന്ന തൃശ്ശൂരിലും പത്മജ ബിജെപിക്കുവേണ്ടി പ്രചാരണത്തിനെത്തും. മോദിയുടെ പാലക്കാട് പരിപാടിയിലും പങ്കെടുത്തേക്കും.