Saturday, September 19, 2026

മലപ്പുറത്തിന് പിന്നാലെ വയനാട്ടില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചു

കല്‍പ്പറ്റ: മലപ്പുറത്തിന് പിന്നാലെ വയനാട്ടിലും ഡിഫ്തീരിയ സ്ഥിരീകരിച്ചു. ചീരാല്‍ നമ്പ്യാര്‍കുന്ന് കുറുമ കോളനിയിലെ പതിനാറുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.വയനാട്ടില്‍ ഈ വര്‍ഷം ആദ്യമായാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 17 പേര്‍ക്ക് രോഗലക്ഷണം ഉണ്ടായെങ്കിലും മൂന്ന് പേര്‍ക്ക് മാത്രമാണ് സ്ഥിരീകരിച്ചത്. 2017ല്‍ 26 പേര്‍ക്ക് ഡിഫ്തീരിയ കണ്ടെത്തിയിരുന്നു. പനി, ശരീരവേദന, വിറയല്‍, തൊണ്ടയില്‍ ചെളി നിറത്തില്‍ തുകല്‍ പോലെയുള്ള പാട് തുടങ്ങിയവയാണ് ഡിഫ്തീരിയയുടെ ലക്ഷണങ്ങള്‍.

കഴിഞ്ഞ ഫെബ്രുവരിയില്‍ മലപ്പുറത്ത് മഞ്ചേരിയിലും സമീപപ്രദേശമായ കുഴിമണ്ണയിലുമുള്ള കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. പനി,തൊണ്ട വേദന തുടങ്ങിയ അസുഖങ്ങള്‍ക്ക് ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ നിര്‍ദ്ദേശം അറിയിച്ചു.

Related Articles

Latest Articles