Monday, April 29, 2024
spot_img

അധികമായാൽ ആരാധകരും വിഷം !! സെൽഫിയെച്ചൊല്ലി തർക്കം; ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആരാധകർ പിന്തുടർന്ന് ആക്രമിച്ചു, താരത്തിന്റെ കാർ തല്ലി തകർത്തു;ദൃശ്യങ്ങൾ പുറത്ത്

മുംബൈ : സെൽഫിയെടുക്കാൻ വിസമ്മതിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആരാധകർ പിന്തുടർന്ന് ആക്രമിച്ചു. ഇന്നലെ പുലർച്ചെ മുംബൈ ഒഷിവാരയിലെ ആഡംബര ഹോട്ടലിൽ വച്ചാണ് സംഭവം നടന്നത്. താരത്തിനു നേരെ ബേസ് ബോൾ ബാറ്റുകൊണ്ട് ആക്രമണമുണ്ടായതായും കാറില്‍ പിന്തുടർന്നു ഭീഷണിപ്പെടുത്തിയതായും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

അക്രമികൾ താരത്തിന്റെ കാറിന്റെ ചില്ല് അടിച്ച് തകർത്തു. ഇത് കൂടാതെ 50,000 രൂപ തരണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ശോഭിത് ഠാക്കൂർ, സപ്ന ഗിൽ എന്നിവരാണു അക്രമം തുടങ്ങിവച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

രണ്ട് ആരാധകർ താരത്തോടൊപ്പം സെൽഫി എടുക്കണമെന്നു പറഞ്ഞു വരികയും താരം അതിനു അനുമതി നൽകുകയും ചെയ്തു.എന്നാൽ സെൽഫി എടുത്ത ശേഷവും ഇവർ മടങ്ങാതിരുന്നതിനെ തുടർന്ന് താരം സുഹൃത്തിനെയും ഹോട്ടൽ മാനേജരെയും വിളിച്ചുവരുത്തി. തുടർന്ന് ഹോട്ടൽ അധികൃതർ ആരാധകരെ ഹോട്ടലിൽനിന്നു പുറത്താക്കി. പൃഥ്വി ഷാ ഹോട്ടലിൽനിന്ന് പുറത്തിറങ്ങാൻ ബേസ് ബോൾ ബാറ്റുമായി കാത്തിരുന്ന എട്ടംഗ സംഘം താരവും സുഹൃത്തും പുറത്തിറങ്ങിയപ്പോൾ ആക്രമിക്കുകയായിരുന്നു. താരവും സുഹൃത്തും കാറിൽ രക്ഷപ്പെട്ടപ്പോൾ, പിന്തുടർന്ന അക്രമികൾ ട്രാഫിക് സിഗ്നലിൽവച്ച് കാറിന്റെ ചില്ല് തല്ലിത്തകർക്കുകയായിരുന്നു.

എന്നാൽ പൃഥ്വി ഷാ കൂട്ടത്തിലെ യുവതിയെ ആക്രമിച്ചെന്ന് പ്രതിയായ സപ്ന ഗില്ലിന്റെ അഭിഭാഷകൻ അലി കാഷിഫ് ഖാൻ ആരോപിച്ചു. സപ്ന ഗില്ലിനെ പൊലീസ് സ്റ്റേ‍ഷനിലേക്കു കൊണ്ടുപോയതായും ആശുപത്രിയിൽ ചികിത്സ തേടാൻ അനുവദിച്ചില്ലെന്നും അഭിഭാഷകൻ ആരോപിച്ചു.

Related Articles

Latest Articles