തിരുവനന്തപുരം : യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധ വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടു. വിവാദത്തിൽ കേരള സർവകലാശാല വൈസ് ചാൻസലറോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. ചിന്ത പിഎച്ച്ഡി ബിരുദം നേടുന്നതിനു സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധം വിദഗ്ധ സമിതിയെ നിയോഗിച്ച് പുനഃപരിശോധിക്കണമെന്നും അതി ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുൻ പിവിസി പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി കഴിഞ്ഞ ദിവസം ഗവർണർക്കു നിവേദനം നല്‍കിയിരുന്നു.
ചിന്തയുടെ പ്രബന്ധത്തിലെ ഒരു ഭാഗം ഒരു ഓൺലൈൻ സൈറ്റിൽ നിന്നും അക്ഷര തെറ്റ് പോലും തിരുത്താതെ പകർത്തിയെഴുതിയതാണെന്ന് കണ്ടെത്തിയിരുന്നു. ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്നു പകർത്തിയത് കണ്ടെത്താകാത്തത് ഗൈഡിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണ്. ക്രമക്കേടുകൾക്കു വിസി ഉൾപ്പെടെയുള്ള ഭരണാധികാരികൾ ഉത്തരവാദികളാണ്. ചാൻസലർ എന്ന നിലയിൽ ഗവർണർ ക്രമക്കേടുകൾ തടയുന്നതിനു നടപടി സ്വീകരിക്കണമെന്നും നിവേദനത്തിലൂടെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.