അയോദ്ധ്യ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. ഇതേതുടര്‍ന്ന് ഉദ്ഘാടനത്തില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനമായില്ല. ഇതിൽ എ.ഐ.സി.സിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വിവിധ സംസ്ഥാനത്തെ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ.
അതേസമയം, സംസ്ഥാന കോൺഗ്രസിൽ ഭന്നാഭിപ്രായമാണുള്ളത്. കെ. മുരളീധരൻ അടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കൾ രാമക്ഷേത്ര ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും അല്ലെങ്കിൽ ന്യൂനപക്ഷങ്ങൾ പാർട്ടിക്ക് എതിരാകുമെന്നും തുറന്നടിച്ചിരുന്നു. ചടങ്ങില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കരുതെന്നാണ് ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാര്‍ട്ടികളും ആവശ്യപ്പെടുന്നത്. കേരളത്തിൻ്റെ അഭിപ്രായം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്.
ജനുവരി 22നാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുന്നത്. ‘ആനന്ദ് മഹോത്സവ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാന്‍ രാജ്യമെമ്പാടു നിന്നും ലക്ഷക്കണക്കിന് ഭക്തര്‍ ഒത്തുകൂടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പ്രതിഷ്ഠ ചടങ്ങുകള്‍ ഉദ്ഘടനം ചെയ്യുക. ചടങ്ങിലേക്ക് നിരവധി പ്രമുഖകര്‍ക്ക് ക്ഷണമുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്ഠ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകള്‍ നടക്കും.