വിംബിള്‍ഡണ്‍ ഫൈനലിൽ കാര്‍ലോസ് അല്‍ക്കരാസിനോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ ജോക്കോവിച്ചിന് തിരിച്ചടികൾ അവസാനിക്കുന്നില്ല. മത്സരത്തിനിടെ വരുത്തിയ പിഴവിൽ പ്രകോപിതനായ താരം ദേഷ്യം നിയന്ത്രിക്കാനാകാതെ സ്വന്തം റാക്കറ്റ് നെറ്റ് പോസ്റ്റില്‍ അടിച്ചുതകര്‍ത്തിരുന്നു. തുടർന്ന് സെര്‍ബിയന്‍ താരത്തിന് വമ്പന്‍ പിഴ ചുമത്തിയിരിക്കുകയാണ് അധികൃതര്‍. 8000 അമേരിക്കന്‍ ഡോളറാണ് പിഴ. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ആറരലക്ഷം രൂപയോളം വരുമിത്.
ടെന്നീസ് ചരിത്രത്തില്‍ ഒരു താരം പിഴയായി ഒടുക്കുന്ന ഏറ്റവും വലിയ തുകകളിലൊന്നാണിത്. താരം ഇതിനുമുന്‍പും കോര്‍ട്ടിലെ ഇത്തരം പെരുമാറ്റത്തിനെത്തുടര്‍ന്ന് പിഴയടയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അഞ്ചുസെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് ജോക്കോവിച്ച് പരാജയം സമ്മതിച്ചത്. ഫൈനലിൽ വിജയിക്കാനായിരുന്നുവെങ്കിൽ കരിയറിൽ 24 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങൾ എന്ന നേട്ടം ജോക്കോവിച്ചിന് സ്വന്തമാക്കാമായിരുന്നു.