വാഷിങ്ടൺ : ഇറാനുമായി നടക്കുന്ന യുദ്ധത്തിൽ തടസ്സം നിന്നാൽ ഒമാന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക് ഒമാൻ വിലങ്ങുതടിയായാൽ ശക്തമായ ആക്രമണം നടത്തുമെന്നാണ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രമ്പ് വ്യക്തമാക്കിയത്. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ചർച്ചകളിൽ ദീർഘകാലമായി സുപ്രധാന മധ്യസ്ഥ പങ്കുവഹിക്കുന്ന രാജ്യമാണ് ഒമാൻ. എന്നാൽ മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾ അനിശ്ചിതത്വത്തിലാകുന്ന പശ്ചാത്തലത്തിലാണ് ഒമാനെതിരെ ട്രമ്പിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പരസ്യമായ മുന്നറിയിപ്പുകൾ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ആറുമാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾക്കായി ഇരുരാജ്യങ്ങൾക്കും ഇടയിൽ അനുവദിച്ച സമയപരിധി കഴിഞ്ഞ ദിവസങ്ങളിൽ അവസാനിച്ചിരുന്നു. എന്നാൽ താൻ യാതൊരുവിധ തിടുക്കത്തിലുമല്ലെന്നും കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ട്രമ്പ് അഭിമുഖത്തിൽ വ്യക്തമാക്കി. ഇറാൻ സമ്പൂർണ്ണമായി കീഴടങ്ങാൻ തയ്യാറാകണമെന്നും ആണവായുധങ്ങൾ സ്വന്തമാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നുമുള്ള നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ആഗോള എണ്ണ വ്യാപാരത്തിന്റെ സിംഹഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒമാനും ഇറാഖും തമ്മിൽ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ട്രമ്പിന്റെ ഈ പരാമർശങ്ങൾ പുറത്തുവന്നിട്ടുള്ളത്.

