തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആഞ്ഞടിച്ച് സ്വപ്ന സുരേഷ്. നിയമസഭയിൽ സ്വപ്നയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇങ്ങനെ പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്നാണ് സ്വപ്ന സുരേഷ് ചോദിക്കുന്നത്. ജോലി സംബന്ധമായും അല്ലാതെയും നിരവധി തവണ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസുകൾക്ക് വേണ്ടി മണിക്കൂറുകൾ ക്ലിഫ് ഹൗസിൽ വച്ച് ചർച്ച നടത്തിയിട്ടുണ്ട്. എന്നിട്ടാണ് തന്നെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ നട്ടാൽ കുരുക്കാത്ത പെരുംനുണ പറച്ചിൽ.
ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം തനിച്ചും മുഖ്യമന്ത്രിയോട് സംസാരിച്ചിണ്ടെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. ഞാൻ നിരവധി തവണ വിവിധ രാജ്യങ്ങളിൽ പോയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ്സുകൾക്കായി മാത്രം വിവിധ രാജ്യങ്ങളിലാണ് ഞാൻ പോയിട്ടുള്ളത്. എന്നിട്ടും എന്നെ കണ്ടിട്ടില്ല പോലും. എങ്ങനെ ഇത്തരത്തിൽ പെരുംനുണ പറയാൻ മുഖ്യമന്ത്രിക്ക് കഴിയുന്നുവെന്നും സ്വപ്ന സുരേഷ് ഇരട്ടചങ്കനെതിരെ ആഞ്ഞടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ താൻ കണ്ട തീയതികൾ അറിയാമെന്നും അത് ഉടൻ തന്നെ പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. അതുമാത്രമല്ല, അന്നേ ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും സ്വപ്ന വെല്ലുവിളിച്ചു. സഭയിൽ വെറുതെ പ്രസ്താവന മാത്രം നടത്തിയിട്ട് കാര്യമില്ല. മുഖ്യമന്ത്രി പറയുന്നതിന് തെളിവുകൾ നിരത്തണമെന്നും സ്വപ്ന ആരോപിച്ചു.