Wednesday, May 1, 2024
spot_img

പെൻഷൻ നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ലെന്ന് പറയരുത് !ഏതെങ്കിലും ആഘോഷം സർക്കാർ വേണ്ടെന്ന് വയ്ക്കുന്നുണ്ടോ ? കുറിക്ക് കൊള്ളുന്ന ചോദ്യവുമായി ഹൈക്കോടതി ! ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് മറിയക്കുട്ടി നൽകിയ ഹർജിയിൽ നാളെ സർക്കാർ മറുപടി നൽകണം!

തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിഷയത്തിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങിയ എൺപത്തേഴുകാരി ഇടുക്കി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജിയിൽ അടുത്തദിവസം തന്നെ സർക്കാർ മറുപടി നൽകണം. പെൻഷൻ നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ലെന്ന് പറയരുതെന്നും ഏതെങ്കിലും ആഘോഷം സർക്കാർ വേണ്ടെന്ന് വയ്ക്കുന്നുണ്ടോ എന്നാണ് ഹർജി പരിഗണിക്കുകവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചത്.

മറിയക്കുട്ടി വിഐപിയാണെന്നും പെൻഷൻ നൽകാനായില്ലെങ്കിൽ മൂന്ന് മാസത്തെ ചെലവ് ഏറ്റെടുക്കണമെന്നും ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയിട്ടുണ്ട്. അഞ്ചു മാസമായി വിധവ പെൻഷൻ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മറിയക്കുട്ടി ഹർജി നൽകിയത്. മരുന്ന് ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങുന്നതിനായി ബുദ്ധിമുട്ടുകയാണെന്നും ഹർജിയിൽ മറിയക്കുട്ടി പറയുന്നത്.

”ജൂലായിലെ പെൻഷനാണ് ഇതുവരെ ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1,600 രൂപയിൽനിന്നാണ് മരുന്നുൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്. പെൻഷൻ മുടങ്ങിയതിനാൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. മൂന്നു മക്കളാണുള്ളത്. അവർ പല സ്ഥലങ്ങളിലാണ് താമസം. പെൻഷൻ തുകയിൽ നിന്നാണ് ചെലവുകൾ നടന്നിരുന്നത്. കേന്ദ്ര വിഹിതം മുടങ്ങിയതാണ് പെൻഷൻ കിട്ടുന്നതിനുള്ള തടസ്സമെന്നാണ് അറിയുന്നത്. അത് മുടക്കമുണ്ടെങ്കിൽ കുടിശ്ശിക തുക സംസ്ഥാനത്തിന് നൽകുന്നതിനായി നിർദേശിക്കണം. പെൻഷൻ കൃത്യമായി ലഭിക്കുന്നതിനായി ഇടപെടൽ വേണം” മറിയക്കുട്ടി ഹർജിയിൽ പറയുന്നു.

നേരത്തെ സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ മറിയക്കുട്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തിരുന്നു. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മറിയക്കുട്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. നഷ്ടപരിഹാരവും പ്രചരണം നടത്തിയവര്‍ക്ക് ശിക്ഷയും നല്‍കണമെന്ന് കേസിൽ മറിയക്കുട്ടിയുടെ ആവശ്യം. 10 പേരെ പ്രതി ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എ‍ഡിറ്ററുമാണ് എതിർകക്ഷികൾ. നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്നും മറിയകുട്ടി വ്യക്തമാക്കി.

മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വാര്‍ത്തയിൽ പ്രകടിപ്പിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി രംഗത്തെത്തിയിരുന്നു. വാർത്തയുടെ ചുവട് പിടിച്ച് മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നായിരുന്നു ചില സിപിഎം അനുകൂലികളുടെ പ്രചാരണം. സ്വന്തമായി രണ്ടു വീടുണ്ടെന്നും അതില്‍ ഒരു വീട് 5,000 രൂപയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ഇത് കൂടാതെ ഒന്നര ഏക്കറോളം സ്ഥലമുണ്ടെന്നും ഇവരുടെ മക്കളും സഹോദരങ്ങളുമുള്‍പ്പെടെ വിദേശത്താണെന്നുമൊക്കെ വാർത്തയെ അടിസ്ഥാനമാക്കി ഇടത് സൈബർ പോരാളികൾ പ്രചരിപ്പിച്ചു. എന്നാൽ തന്റെ പേരിൽ ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും സുഖമില്ലാത്ത ഇളയ മകൾക്ക് മുൻപേ എഴുതിക്കൊടുത്തതാണെന്നും തന്റെ പേരിൽ ഒരു സെന്റ് ഭൂമി പോലുമില്ലെന്നും മറിയക്കുട്ടിവ്യക്തമാക്കി. മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്ന് മന്നാംങ്കണ്ടം വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷക്കിറങ്ങിയത്.

Related Articles

Latest Articles