കോട്ടയം: ചങ്ങനാശ്ശേരിയിൽ നടന്ന ദൃശ്യം മോഡൽ കൊലപാതക കേസിലെ പ്രതി അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശിയായ മുത്തു കുമാർ ആണ് പിടിയിലായത്. ആലപ്പുഴ നോർത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. മുത്തുകുമാറിനെ ചങ്ങനാശ്ശേരി പോലീസിന് കൈമാറും.
ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാര്‍ എന്ന 40കാരനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു മുത്തുകുമാർ. ബിന്ദുകുമാറിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഫോൺ കോൾ രേഖകൾ പരിശോധിച്ചപ്പോൾ ബിന്ദുകുമാറിനെ അവസാനം വിളിച്ചത് മുത്തുകുമാറാണെന്ന് കണ്ടെത്തി.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ തൃക്കൊടിത്താനത്ത് തോട്ടില്‍ നിന്ന് ബിന്ദുകുമാറിന്റെ ബൈക്ക് കണ്ടെത്തുകയായിരുന്നു. സംശയം തോന്നിയ പോലീസ് മുത്തു കുമാർ താമസിക്കുന്ന വാക വീട്ടിലെത്തി പരിശോധിച്ചു. അപ്പോഴാണ് വീടന്‍റെ ചായ്പിൽ കോൺക്രീറ്റ് നിർമാണം കണ്ടതും അത് പൊളിച്ച് പരിശോധിച്ചതും.
പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദൃശ്യം മോഡലിൽ വീടിന്റെ തറയ്ക്കുള്ളിൽ ഇയാളെ കുഴിച്ചിട്ട ശേഷം തറ കോൺക്രീറ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വീട്ടിലെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.