കൊച്ചി : ഭാര്യയെ കൊന്നു വീട്ടിൽ കുഴിച്ചിട്ടയാൾ ഒന്നര വർഷത്തിനുശേഷം പോലീസ് പിടിയിൽ. കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞു ഇയാൾ പോലീസിൽ പരാതിയും നൽകിയിരുന്നു . വാചാക്കൽ സജീവനാണു ഭാര്യ രമ്യയെ (32) കൊന്നു വീടിനു സമീപം കുഴിച്ചു മൂടിയത്. വീടിന്റെ കാർപോർച്ചിനോടു ചേർന്നുള്ള സ്ഥലത്തു മണ്ണു കുഴിച്ചു നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.
ഭാര്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും സജീവൻ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കേസന്വേഷണത്തിൽ ഇയാൾ കാര്യമായ താൽപര്യം കാണിക്കാതിരുന്നതും പൊലീസ് ശ്രദ്ധിച്ചു. തുടർന്നു കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ രമ്യയെ കൊന്ന് വാടക വീട്ടിൽ കുഴിച്ചിട്ടെന്നു സമ്മതിച്ചത്.
ഞാറയ്ക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധനയിൽ അസ്ഥിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. കൊലപാതകം എന്നു നടന്നു എന്നതു സംബന്ധിച്ചു പൊലീസിനു വ്യക്തത ലഭിച്ചിട്ടില്ല. ഭാര്യയെ കാണാനില്ലാത്തതു പോലെ തന്നെയായിരുന്നു ഇയാളുടെ പെരുമാറ്റമെന്നു അയൽവാസികൾ പറയുന്നു.