സിങ്കപ്പൂര്‍: ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരന് സിങ്കപ്പൂർ കോടതിയുടെ വധശിക്ഷ. കിഷോര്‍ കുമാര്‍ രാഗുവാനാ(41)ണ് ഹൈക്കോടതി ജഡ്ജി ഒ്രോഡ ലിം വധശിക്ഷ വിധിച്ചത്. ഇയാളില്‍നിന്ന് മയക്കുമരുന്ന് വാങ്ങിയ സിങ്കപ്പൂര്‍ പൗരനായ പങ് ആഹ് കിയാങി(61)നെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. 2016 ജൂലായിലായണ് കിഷോര്‍ കുമാര്‍ ഹെറോയിന്‍ മയക്കുമരുന്ന് കടത്തിയതിന് സിങ്കപ്പൂരില്‍ പിടിയിലായത്. സിങ്കപ്പൂരിലെ നിയമപ്രകാരം 15 ഗ്രാമിന് മുകളില്‍ ഹെറോയിന്‍ കടത്തിയാല്‍ വധശിക്ഷ വിധിക്കാം. ഇതനുസരിച്ചാണ് പ്രതിയെ ഹൈക്കോടതി ശിക്ഷിച്ചത്.
സിങ്കപ്പൂരില്‍ കൈമാറാന്‍ ഏല്‍പ്പിച്ച ബാഗില്‍ ഹെറോയിന്‍ ഉണ്ടായിരുന്നതായി തനിക്കറിയില്ലായിരുന്നുവെന്ന് പ്രതി വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. ബാഗ് സിങ്കപ്പൂരിലെത്തിച്ചാല്‍ 160 യുഎസ് ഡോളറാണ് തനിക്ക് വാഗ്ദാനം ചെയ്തിരുന്നതെന്നും ബാഗില്‍ അലങ്കാരക്കല്ലുകളാണെന്നാണ് തന്നെ ധരിപ്പിച്ചിരുന്നതെന്നും പ്രതി പറഞ്ഞു. കിഷോറില്‍നിന്ന് വാങ്ങിയ ബാഗ് തന്റെ ഭാര്യാസഹോദരന് വേണ്ടി തത്കാലം കൈയില്‍വെയ്ക്കുകയാണ് ചെയ്തതെന്ന് മറ്റൊരു പ്രതിയായ പങ് കിയാങ്ങും കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഈ രണ്ടുവാദങ്ങളും കോടതി തള്ളുകയായിരുന്നു.