ചിറ്റൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഡി വൈ എഫ് ഐ, എസ എഫ് ഐ ഭാരവാഹികളായ സഹോദരങ്ങൾ അറസ്റ്റില്‍. വിളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്‌ഘോഷ് (22) എന്നിവരെയാണ് മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍നടന്ന കൗണ്‍സലിങ്ങിനിടെയാണ് പെൺകുട്ടിക്കു നേരെയുണ്ടായ അതിക്രമം പുറത്തറിയുന്നത്. പ്രതികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അജീഷ് പാറക്കളത്തെ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവും സി.പി.എം. പ്രവര്‍ത്തകനുമാണ്. ചിന്ത വായനശാലാ ഭാരവാഹിയുമാണ്. മറ്റൊരു പ്രതിയായ സഹോദരന്‍ അജയ്‌ഘോഷ് എസ്.എഫ്.ഐ. പ്രവര്‍ത്തകനാണ്. പോലീസ് കേസ് രജിസ്റ്റര്‍ചെയ്തതോടെ ഇരുവര്‍ക്കുമെതിരേ പാര്‍ട്ടി നടപടിയെടുത്തതായി സൂചനയുണ്ട്.
ഇതിനിടെ കോടതിവളപ്പിൽ വച്ച് പ്രതികളിലൊരാളായ അജയഘോഷ് ആത്മഹത്യക്ക് ശ്രമിച്ചു. ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ അജയ്‌ഘോഷ് പോലീസിനെ വെട്ടിച്ച് മതില്‍ചാടി സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍പ്പിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വാഹനത്തിൽ നിന്നിറക്കി വിലങ്ങലിച്ചപ്പോഴാണ് പ്രതിയുടെ ആത്മഹത്യാ ശ്രമം. വൈദ്യുതാഘാതത്തിൽ കൈയ്ക്ക് പൊള്ളലേറ്റ അജയഘോഷിനെ പ്രാഥമിക ചികിത്സക്കും മൂന്നു മണിക്കൂർ നിരീക്ഷണത്തിനും ശേഷമാണ് ജയിലിലേക്ക് മാറ്റിയത്