ദില്ലി : ഇക്കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിന്റെ കെടുതികൾ അവസാനിക്കുന്നതിന് മുന്നേ നേപ്പാളില്‍ വീണ്ടും ഭൂകമ്പം. ഇന്ന് വൈകുന്നേരം നാലേ കാലോടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.ഭൂകമ്പത്തിൽ നാശനഷ്ടങ്ങള്‍ ഉണ്ടായതായി നിലവിൽ റിപ്പോര്‍ട്ട് ഇല്ല.
ഭൂകമ്പത്തിന്റെ ശക്തമായ പ്രകമ്പനം ദില്ലിയിലും അനുഭവപ്പെട്ടു. കെട്ടിടങ്ങളിൽ നിന്ന് ആളുകൾ പുറത്തിറങ്ങി. വെള്ളിയാഴ്ചയുണ്ടായ റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 157 പേരാണ് മരിച്ചത്. 2015-നു ശേഷം നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ഇത്. ലോകത്തെ ഏറ്റവും സജീവമായ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ നേപ്പാളിലാണ്. ഇതാണ് ഈ മേഖലയിൽ ഭൂകമ്പങ്ങൾ ഇവിടെ ആവർത്തിക്കാൻ കാരണം.