അഫ്ഗാനിസ്ഥാൻ: ഫൈസാബാദിൽ ഭൂചലനം. ബുധനാഴ്ച പുലർച്ചെ 2.07നാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഫൈസാബാദിൽ നിന്ന് 89 കിലോമീറ്റർ തെക്ക് 200 കിലോമീറ്റർ ഡെപ്തിലാണ് ഭൂചലനം ഉണ്ടായത്. ആളപായമോ വസ്തുവകകളുടെ നഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്.
ഭൂചലനത്തെ തുടർന്ന് പ്രദേശത്താകെ പരിഭ്രാന്തി പടർന്നിരിക്കുകയാണ്. പാകിസ്താൻ, ഉസ്ബെക്കിസ്ഥാൻ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. ഈ മാസം ആദ്യം കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ 10 പേർക്ക് പരുക്കേറ്റിരുന്നു. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
2022 ജൂണിൽ കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ 1,000-ലധികം പേർ മരിക്കുകയും 1,500-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഖോസ്റ്റ് പ്രവിശ്യയിലെ സ്‌പെര ജില്ലയിലും പക്തിക പ്രവിശ്യയിലെ ബർമല, സിറുക്, നാക, ഗയാൻ ജില്ലകളിലുമാണ് അന്ന് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. അഫ്ഗാനിസ്ഥാനിൽ ഭൂകമ്പങ്ങൾ പതിവാണ്. പ്രത്യേകിച്ച് ഹിന്ദുകുഷ് പർവതനിരകളിൽ.