ദുബായ്: നിക്ഷേപകരെ വരവേറ്റ് പുതിയ ചരിത്രമെഴുതുന്നതിന്റെ പാതയിലാണു കേരളമെന്നും വ്യവസായം തുടങ്ങാനും മികച്ച നിലവാരത്തിൽ ജീവിക്കാനും ഏറ്റവും ഉചിതമായ ഇടമായി സംസ്ഥാനം മാറുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. നല്ല പ്രകൃതി, ശുദ്ധജലം, തടസ്സമില്ലാത്ത വൈദ്യുതി, സുഗമമായ ഇന്റർനെറ്റ്, മികച്ച ആരോഗ്യ രംഗം, ശക്തമായ നിയമവാഴ്ച തുടങ്ങിയവ കേരളത്തിന്റെ മികവുകളാണ്. ദുബായ് എക്സ്പോയിൽ നടന്ന സംരംഭക സംഗമത്തിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇൻകൽ എംഡി ഡോ. കെ.ഇളങ്കോവൻ കേരളത്തിന്റെ വ്യവസായ സാധ്യതകൾ അവതരിപ്പിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി, നോർക്ക റൂട്സ് വൈസ് ചെയർമാൻ എം.എ.യൂസഫലി, കെഎസ്ഐഡിസി എംഡി എം.ജി.രാജമാണിക്യം തുടങ്ങിയവർ പ്രസംഗിച്ചു.
നിക്ഷേപ സമാഹരണത്തിന് മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും ശ്രമം തുടരുന്നുണ്ടെങ്കിലും സംരംഭകർക്ക് ആത്മവിശ്വാസം നൽകുന്ന നടപടികൾ ഇനിയുമുണ്ടായിട്ടില്ല. നോക്കുകൂലിയുമായി ബന്ധപ്പെട്ട സംഘർഷങ്ങളും, സർക്കാർ വകുപ്പുകളിലെ ചുവപ്പ് നാട പ്രശ്നങ്ങളും ഇപ്പോഴും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേരളത്തിലെ വൻകിട വ്യവസായ ഗ്രൂപ്പുകളിലൊന്നായ കിറ്റെക്‌സ് സംസ്ഥാനം വിട്ട് തെലങ്കാനയിലേക്ക് ചേക്കേറിയതും ഈയടുത്തകാലത്താണ്.

