തെങ്കാശി : മൂർഖന്റെ കടിയേറ്റ് ആശുപത്രിയിലായ (Vava Suresh) വാവ സുരേഷിന്റെ ആരോഗ്യത്തിനായി തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പോലീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും. തെങ്കാശി ജില്ലയിലെ വണ്ടനല്ലൂർ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ അടക്കമുള്ള പൊലീസുകാരും പൊതുപ്രവർത്തകരും ചേർന്നാണ് വാവ സുരേഷിനായി പൂജ നടത്തിയത്. ശ്രീപാല്‍വണ്ണനാഥര്‍ ക്ഷേത്രത്തിലാണ് പൂജ നടന്നത്.
വാവ സുരേഷ് പഴയ ജീവിതത്തിലേക്ക് കടന്നുവരുന്നതിനായി മലയാളികള്‍ ഒന്നടങ്കം പ്രാര്‍ത്ഥിക്കുമ്പോഴാണ് തമിഴ്നാട്ടില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നത്. തെങ്കാശി ജില്ലയിലെ കരിപ്പാലം വണ്ടനല്ലൂർ പോലീസ് സ്റ്റേഷനിലെ പോലീസ് സി ഐ കാളിരാജ്, എസ് ഐ രാജഗോപാൽ, വനിതാ പോലീസ് ഉദ്യോഗസ്ഥ അൻപു സെൽവി, ലൂർദ് മേരി എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടന്നത്.
പിടിക്കുന്ന പാമ്പുകളെ വനത്തിൽ സുരക്ഷിതമായി എത്തിച്ച് ആവാസ വ്യവസ്ഥയുടെ ഭാഗമാക്കുന്നതിനാലാണ് വാവ സുരേഷിനായി പ്രത്യേകം പൂജ നടത്തിയതെന്ന് പൊലീസ് പറയുന്നു. ഹൈന്ദവ വിശ്വാസ പ്രകാരം ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് നാഗങ്ങള്‍ക്ക് വളരെ വലിയ സ്ഥാനമാണ് നല്‍കുന്നത്. ഇതിനാല്‍ പാമ്പുകളെ പിടിച്ച് കൊല്ലാതെ സുരക്ഷിതമായി വനത്തില്‍ തുറന്നുവിടുന്ന വാവ സുരേഷിനെ ആരാധനയോടെയാണ് തമിഴ്നാട്ടിലെ ജനങ്ങള്‍ കാണുന്നത്.