ലണ്ടൻ: മൂത്രം കുടിച്ചും മണ്ണിരയെ തിന്നും 31 ദിവസം ജീവിച്ച് യുവാവ്. സിനിമയെ പോലും വെല്ലുന്ന അനുഭവം ഉണ്ടായിരിക്കുന്നത് ബൊളീവിയക്കാരനായ ജൊനാഥന്‍ അകോസ്റ്റയ്ക്കാണ്. ഒരുമാസമാണ് ജോനാഥൻ ആമസോൺ കാടിനുള്ളിൽ കുടുങ്ങിപ്പോയത്. ജോനാഥന്റെ സാഹസിക അനുഭവം ബി.ബി.സിയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
മഴവെള്ളം കുടിച്ചും മണ്ണിരയെ തിന്നുമാണ് ജോനാഥൻ ഒരു മാസം ആമസോൺ കാടിനുള്ളിൽ കഴിച്ചുകൂട്ടിയത്. ജനുവരി 25നാണ് ജോനാഥൻ നായാട്ടിനായി സുഹൃത്തുക്കളോടൊപ്പം കാടിനുള്ളിലേക്ക് പോകുന്നത്. ഇടയ്ക്ക് എപ്പോഴോ വഴി തെറ്റി. കാഴ്ചയിൽ പപ്പായ എന്നുതോന്നിക്കുന്ന കാട്ടുപഴങ്ങളും പ്രാണികളെയും മണ്ണിരയെയും ഭക്ഷിച്ചാണ് തന്റെ ജീവൻ നിലനിർത്തിയതെന്ന് ജോനാഥൻ പറയുന്നു. കുടിക്കാൻ വെള്ളമില്ലാത്തതിനാൽ വെള്ളം കിട്ടണേയെന്ന് ഞാൻ പ്രാർത്ഥിച്ചു. മഴവെള്ളം തന്റെ ബൂട്ടിനുള്ളിൽ ശേഖരിച്ചാണ് വെള്ളം കുടിക്കാനായത്. ചില സന്ദർഭങ്ങളിൽ വെള്ളം കിട്ടാതെ മൂത്രം പോലും കുടിക്കേണ്ടി വന്നുവെന്ന് ജോനാഥൻ പറയുന്നു.
17 കിലോയാണ് 31 ദിവസത്തെ വനവാസത്തിനൊടുവിൽ ജോനാഥന് കുറഞ്ഞത്. പുറത്തേക്കുള്ള വഴി കണ്ടുപിടിക്കാനുള്ള അന്വേഷണത്തിനിടെ 300 മീറ്റര്‍ അകലെ ജോനാഥൻ ഒരു സംഘത്തെ കാണുകയായിരുന്നു. അവരുടെ ശ്രദ്ധ ആകർഷിക്കാനായി അലറിവിളിച്ച് കരഞ്ഞാണ് ജോനാഥൻ രക്ഷപ്പെട്ടത്. സംഘം അവശനായ ജൊനാഥാനു പ്രാഥമിക ചികിത്സ നൽകുകയും ആരോഗ്യകേന്ദ്രത്തിലാക്കുകയും ചെയ്തു.