മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് കുരുക്ക് മുറുക്കി ഇഡി. കേസിൽ ഐസക്കിന് നിർണായക പങ്കുണ്ടെന്ന് ഇഡി. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങൾ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണെന്നും മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന തോമസ് ഐസക്കിന്റെ വാദം നിലനിൽക്കില്ലെന്നും ഇഡി വ്യക്തമാക്കുന്നു.
“സംസ്ഥാന സര്‍ക്കാരിന് പുറത്തുള്ള ആളുകൾ മസാല ബോണ്ടിറക്കാനുള്ള തീരുമാനമെടുത്ത ഡയറക്ടര്‍ ബോര്‍ഡിൽ ഉണ്ടായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് യോഗം മസാല ബോണ്ടിറക്കുന്നതിന് ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയെയും ധനമന്ത്രിയെയുമാണ്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മസാല ബോണ്ട് റേറ്റ് സംബന്ധിച്ച പ്രശ്നങ്ങൾ ഫിനാൻസ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ബോര്‍ഡ് യോഗത്തിൽ ഉന്നയിച്ച്, ഇത് അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തപ്പോൾ, അതിന് ചുമതലപ്പെടുത്തിയതും തോമസ് ഐസകിനെയായിരുന്നു. അതിനാൽ തന്നെ മസാല ബോണ്ടിറക്കിയതിലും അവസാനിപ്പിക്കുന്നതിലും നിര്‍ണായക റോൾ തോമസ് ഐസക് വഹിച്ചിരുന്നു. തനിക്ക് മാത്രമായി പ്രത്യേക പങ്ക് ഇക്കാര്യത്തിൽ ഇല്ലെന്ന തോമസ് ഐസകിന്റെ വാദം തെറ്റാണ്” – ഇഡി പറയുന്നു.
മസാല ബോണ്ട് കേസിലെ അന്വേഷണം അട്ടിമറിക്കാൻ കിഫ്ബി ശ്രമിക്കുന്നുവെന്ന് ഇഡി ഹൈക്കോടതിയിൽ ഇന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കേസിൽ ഇ.ഡി നൽകിയ നോട്ടിസ് ചോദ്യം ചെയ്ത് കിഫ്ബി നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലുള്ള മറുപടി സത്യവാങ്മൂലത്തിലാണ് ഇഡി ഗുരുതര ആരോപണം ഉന്നയിച്ചത്.
“മസാല ബോണ്ടുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിൽ നിൽക്കെ, തടസ്സപ്പെടുത്താനുള്ള ശ്രമമാണ് കിഫ്ബി നടത്തുന്നത്. അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണ് ഇഡി നോട്ടിസ് എന്നതു നിയമപരമായി നിലനില്‍ക്കുന്നതല്ല. വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ (ഫെമ) അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതനുസരിച്ച് ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാൻ കേന്ദ്ര ഏജൻസി എന്ന നിലയിൽ അധികാരമുണ്ട്. അതിനാണ് സമൻസ് അയയ്ക്കുന്നത്, അത് നടപടിക്രമങ്ങളുടെ ഭാഗമാണ്” – ഇ.ഡി വ്യക്തമാക്കി.

