കൊല്ലം പരവൂർ മുൻസിഫ്/മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ (44)യുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്. കൊല്ലം സിറ്റി ക്രെെംബ്രാഞ്ച് ഡിവെെഎസ്പിയുടെ നേതൃത്വത്തിൽ കേസിൽ തുടരന്വേഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ അക്ബർ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചതായി കമ്മീഷണർ വ്യക്തമാക്കിയത്. ആത്മഹത്യയിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഏറെ വികാരഭരിതയായി അനീഷ്യ സംസാരിക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളും കുറിപ്പുകളും പുറത്ത് വന്നിരുന്നു.
അസ്വാഭാവികമരണത്തിന് പരവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ, അനീഷ്യയുടെ മരണത്തിന് പിന്നാലെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് നിരവധി അഭിഭാഷക സംഘടനകളും രാഷട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് കെെമാറാനുള്ള തീരുമാനം.അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ ചുമതലകളിൽ നിന്ന് മാറ്റിനിര്‍ത്തി കേസ് അന്വേഷിക്കണമെന്ന ആവശ്യവുമായി ലീഗൽ സെൽ സംസ്ഥാന സമിതി രംഗത്തെത്തിയിരുന്നു. എ പി പിയുടെ മേലധികാരിയായ കൊല്ലം ഡിഡിപി പരസ്യമായി അവരെ അപമാനിച്ചതായുള്ള ശബ്ദസന്ദേശം മരണമൊഴിയായി കണക്കാക്കി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ലീഗൽ സെൽ സംസ്ഥാന സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അനീഷ്യയെ കുളിമുറിയുടെ ജനാലയിൽ തൂങ്ങിനിൽക്കുന്നനിലയിൽ വീട്ടുകാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.