കോഴിക്കോട് : നിപ വ്യാപന ഭീഷണി ഒഴിയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വരുന്ന തിങ്കളാഴ്ച അതായത് സെപ്റ്റംബർ 25 മുതൽ തുറന്ന് പ്രവർത്തിക്കും. ഇതുസംബന്ധിച്ച് ജില്ലാ കലക്ടർ എ.ഗീത ഉത്തരവ് പുറത്തിറക്കി. എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ ക്ലാസുകൾ ഓൺലൈനായി നടത്തണം.
മാനദണ്ഡങ്ങൾ പാലിച്ചാവും സ്‌കൂളുകൾ പ്രവർത്തിക്കുക. വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റു ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസർ കരുതണം. ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സെപ്റ്റംബർ 16 ലെ ഉത്തരവ് പ്രകാരമാണ് അദ്ധ്യയനം ഓൺലൈൻ മോഡിലേക്ക് മാറ്റിയത്.