കോഴിക്കോട്: എട്ടുപേർക്ക് കൂടി നിപ ലക്ഷണങ്ങൾ കണ്ടെത്തിയതായി ജില്ലാ കലക്ടർ. നേരത്തെ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമടക്കം മൂന്ന് പേര്‍ക്കായിരുന്നു രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തത്. നിലവിൽ ലക്ഷണങ്ങളുള്ള എട്ടുപേരുടെ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണം 251 ആയി ഉയര്‍ന്നു. കൂടാതെ ഹൈറിസ്ക് വിഭാഗത്തിലുള്ളവരുടെ എണ്ണം 32 ആയി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലെ നിപ വാർഡിൽ പ്രവേശിപ്പിച്ചു. നിപ പ്രതിരോധപ്രവര്‍ത്തനം വിലയിരുത്താന്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം ഗസ്റ്റ് ഹൗസില്‍ ചേരുകയാണ്.
അതേസമയം നിപയുടെ ഉറവിടം കണ്ടെത്താനായി മൃഗ സംരക്ഷണ വകുപ്പിന്റെ പരിശോധന തുടങ്ങി. നിപ്പ ബാധിച്ച് മരിച്ച 12 വയസുകാരന്‍ മുഹമ്മദ് ഹാഷിമിന്‍റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് പരിശോധന. വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്പിളുകള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. കൂടാതെ ആടിന് രണ്ട് മാസം മുന്‍പ് അസുഖം വന്നിരുന്നു. ഇതിന്റെ ഭാഗമായി ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തു. വനംവകുപ്പിന്റെ സഹായത്തോടെ വവ്വാലുകളുടേയും കാട്ടുപന്നികളുടേയും സ്രവം എടുക്കും. കൂളിമാട് പുൽപറമ്പിൽ വിദഗ്ദ സംഘമെത്തി പരിശോധനയ്ക്കായി റമ്പുട്ടാൻ പഴങ്ങളും ശേഖരിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona