ദില്ലി : ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യത്ത് എവിടെയിരുന്നും വോട്ട് ഉറപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് ഇന്ന് തുടക്കമാകും.
അന്യസംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർക്കാകും പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വോട്ടിംഗ് ശതമാനത്തിൽ ഗണ്യമായ വർദ്ധനയാണ് ലക്ഷ്യം.വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുതൽ ഇത്തരം വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തുടങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
സ്വന്തം മണ്ഡലത്തിലെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്കായി സാങ്കേതിക സൗകര്യം ഉപയോഗിച്ച് നേരിടാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്ദേശം. വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള വോട്ടിംഗ് മെഷീനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിക്കുക.സാങ്കേതികമായി വോട്ടിംഗ് മെഷീനായുള്ള തയ്യാറെടുപ്പുകൾ കമ്മീഷൻ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. കരട് പദ്ധതി അംഗീകൃത രാഷ്‌ട്രീയ പാർട്ടികളോട് വിശദീകരിച്ച ശേഷം മറ്റ് അനുബന്ധ നടപടികൾ കമ്മീഷൻ പൂർത്തിയാക്കും.