ദില്ലി: ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്(Election In UP, Goa And Uttarakhand). രാവിലെ 7 മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് പോളിംഗ് നടക്കുന്നത്. ഗോവയിൽ 40 സീറ്റുകളിൽ 301 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്.ഇതിൽ 68 പേർ സ്വതന്ത്രരാണ്. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലാണ് ബിജെപി തുടർ ഭരണ ത്തിനായി ശ്രമിക്കുന്നത്. കോൺഗ്രസ് വീണ്ടും ഭരണം പിടിക്കാനുള്ള പരിശ്രമത്തിലാണ്.
ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും ഗോവയിൽ 40 സീറ്റുകളിലേക്കുമാണ് ജനവിധി നേരിടുന്നത്.
ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളിലേക്ക് 636 പേരാണ് ജനവിധി നേടുന്നത്. ഭരണ തുടർച്ചയ്‌ക്കായി ബിജെപി യുവനേതാവ് പുഷ്‌ക്കർ സിംഗ് ധാമിയുടെ നേതൃത്വത്തിലാണ് പോരാട്ടത്തിനിറങ്ങുന്നത്. എന്നാൽ കോൺഗ്രസ്സ് മുതിർന്ന നേതാവ് ഹരീഷ് റാവതിന്റെ നേതൃത്വത്തിലാണ് വീണ്ടും ഉത്തരാഖണ്ഡിൽ അധികാരം പിടിക്കാൻ നോക്കുന്നത്. അതേസമയം ഉത്തർപ്രദേശിൽ രണ്ടാം ഘട്ട പോളിംഗിനായി ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.
9 ജില്ലകളിലെ 55 സീറ്റുകളിലേക്കായി 586 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുള്ളത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണ്. യുപിയിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി പത്തിനാണ് നടന്നത്. 59.87 ശതമാനം പോളിംഗാണ് സംസ്ഥാനത്തൊട്ടാകെ രേഖപ്പെടുത്തിയത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതിയത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ 9 മന്ത്രിമാരുൾപ്പടെ 623 സ്ഥാനാർത്ഥികളും ജനവിധി തേടിയിരുന്നു. അതേസമയം ഗോവയിലേയും ഉത്തരാഖണ്ഡിലേയും അവസാന ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.