കണ്ണൂർ: തലശ്ശേരി ചിത്രകലാ വിദ്യാലയത്തിലെ പ്രിൻസിപ്പലിനെതിരെ പീഡനപരാതിയുമായി യുവതി രംഗത്ത്. സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.
പ്രിൻസിപ്പൽ രവീന്ദ്രൻ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ജീവനക്കാരിയുടെ ആരോപണം.
കൂടാതെ പരാതി സ്ഥാപന മേധാവികൾ പൂഴ്‌ത്തിയെന്ന് യുവതി ആരോപിച്ചു. പ്രിൻസിപ്പലിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.
തന്നെ ഓഫീസ് റൂമിൽ വെച്ച് നിരവധി തവണ അപമര്യാദയായി പെരുമാറാൻ ശ്രമിച്ചെന്നും നിരന്തരം ഫോണിൽ വിളിച്ചും മെസേജ് അയച്ചും ബുദ്ധിമുട്ടിക്കുന്നുവെന്നും യുവതി ആരോപിച്ചു.
മാത്രമല്ല കൂടെ യാത്ര ചെയ്യാൻ നിരന്തരം നിർബന്ധിച്ചെന്നും വഴങ്ങാത്തതിന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.പരാതി നൽകിയിട്ടും മാനേജ്‌മെന്റ് നടപടിയെടുത്തില്ലെന്ന് യുവതി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ ജീവനക്കാരിയെ വിദ്യാലയത്തിലെ അദ്ധ്യാപികയാക്കി സ്ഥാനക്കയറ്റം നൽകാനുള്ള കമ്മിറ്റി തീരുമാനത്തെയും പ്രിൻസിപ്പൽ തടഞ്ഞതായും, അദ്ധ്യാപികയാവണമെങ്കിൽ തനിക്ക് വഴങ്ങിത്തരണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടതായും യുവതി ആരോപിച്ചു.
എന്നാൽ യുവതിയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് പ്രിൻസിപ്പൽ എ രവീന്ദ്രൻ മാസ്റ്റർ വ്യക്തമാക്കി. യുവതിയുടെ ആരോപണങ്ങൾ പ്രിൻസിപ്പൽ നിഷേധിച്ചു.
താൻ മെസേജുകൾ അയച്ചിട്ടുണ്ടെന്നും അത് യുവതി അയച്ച മെസേജുകൾക്ക് മറുപടിയായിട്ടാണെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
സംഭവത്തിൽ യുവതി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്കും വനിതാ കമ്മീഷനും പരാതി നൽകിയിരിക്കുകയാണ്.