വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എൻറോൾ ചെയ്തയാളുടെ എൻറോൾമെന്റ് ബാർ കൗൺസിൽ റദ്ദാക്കി. കേരളാ ഹൈക്കോടതി അഭിഭാഷകനായ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി മനു ജി രാജിന്റെ എൻറോൾമെന്റാണ് ബാർ കൗൺസിൽ റദ്ദാക്കിയത്. പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കാനും ബാർ കൗൺസിൽ തീരുമാനിച്ചു.
മനു ജി രാജിനെതിരെ നേരത്തെ സെൻട്രൽ പൊലീസും കേസ് എടുത്തിരുന്നു. ബിഹാറിനെ മഗധ് യൂണിവേഴ്സിറ്റിയുടെ പേരിലാണ് മനു വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. പത്തുവർഷമായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഇയാൾ 2013ലാണ് വ്യാജ രേഖ നൽകി എൻറോൾ ചെയ്തത്. മാറാനെല്ലൂർ സ്വദേശി സച്ചിനാണ് ബാർ കൗൺസിലിനും പൊലീസിനും പരാതി നൽകിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ മനു ജി രാജൻ ബിരുദം നേടിയിട്ടില്ലെന്ന് സർവ്വകലാശാല അറിയിച്ചു. ഇതോടെയാണ് എൻറോൾമെന്‍റ് ബാർ കൗൺസിൽ റദ്ദാക്കിയത്.ജനുവരി ആറിന് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തുടരന്വേഷണത്തിനായി എറണാകുളം സെൻട്രൽ പൊലീസിന് കൈമാറി.
പരാതിക്കാരന്റെ സ്വത്തു തർക്കം സംബന്ധിച്ച കേസ് വാദിക്കാമെന്ന് മനു പറഞ്ഞിരുന്നു. ഒന്നര വർഷം കഴിഞ്ഞിട്ടും വക്കാലത്ത് ഏറ്റെടുത്തില്ല. വിവരാവകാശ രേഖകളുടെ സഹായത്തിൽ സച്ചിൻ നടത്തിയ അന്വേഷണത്തിലാണ് മനുവിന്റേത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തിയത്.