ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ആവശ്യം മുന്നോട്ട് വച്ചും തിരക്കിൽപെട്ട് മരണമടഞ്ഞ മാളികപ്പുറം തമിഴ്നാട് സ്വദേശിനി പത്മശ്രീക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചും സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അനാസ്ഥയ്‌ക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ ഹിന്ദു ഐക്യവേദി നടത്തിയ പ്രാർത്ഥന സദസ്സ് ഇന്ന് വൈകുന്നേരം അഞ്ചരമണിക്ക് നടന്നു.
തമിഴ്നാട് സേലംജില്ല പാപ്പനായിക്കം പട്ടി, ഏഴുകുഴി പോസ്റ്റ് കുമാറിന്റെ മകളാണ് മരിച്ച പത്മ ശ്രീ . ശ്വാസതടസം നേരിട്ടപ്പോൾ സന്നദ്ധ പ്രവർത്തകർ സന്നിധാനം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്നിധാനത്തെ തീർത്ഥാടക പ്രവാഹം മുൻ കൂട്ടി കാണുന്നതിലും വേണ്ടത്ര മുൻ കരുതലുകൾ എടുക്കുന്നതിലും സർക്കാരിനും പോലീസിനും വീഴ്ച സംഭവിച്ചിരിക്കുകയാണ് . അതിനിടെയാണ് തീർത്ഥാടകയുടെ മരണവും. ഇന്നലെ ദർശനത്തിന് 18 മണിക്കൂർവരെ തീർത്ഥാടകർക്ക് കാത്തുനിൽക്കേണ്ടിവന്നു. ഒരു ലക്ഷത്തിലേറെപ്പേരാണ് ഇന്നലെയും എത്തിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദർശന സമയം ഒരു മണിക്കൂർ നീട്ടിയിട്ടും തീർത്ഥാടക തിരക്ക് കുറയുന്നില്ല. മുൻവർഷങ്ങളിൽ ഒരു ലക്ഷത്തിലേറെ തീർത്ഥാടകരെ കടത്തിവിട്ടിരുന്ന ക്രമീകരണം ഇക്കുറി ഫലപ്രദമായില്ല. തിരക്ക് നിയന്ത്രിക്കാനായി ബസുകൾ ഇന്ന് പിടിച്ചിട്ടതും തീർത്ഥാടകരെ വലച്ചു. സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം ഭക്ഷണമോ വെള്ളമോ ലഭിക്കാതെ വലയുകയാണ്. ഇന്ന് ദർശനത്തിനായി പത്ത് മണിക്കൂറോളമാണ് തീർത്ഥാടകർക്ക് കാത്തു നിൽക്കേണ്ടി വന്നത്. കെഎസ്ആർടിസി ബസുകളിൽ അറവ് മൃഗങ്ങളെപ്പോലെയാണ് തീർത്ഥാടകരെ കുത്തിക്കയറ്റുന്നത്. വൻ വിമർശനമാണ് സർക്കാരിനും ദേവസ്വം ബോർഡിനെതിരെയും ഉയരുന്നത്