കൊച്ചി: ആലുവയിൽ ക്രൂര ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരി ചാന്ദ്നിയുടെ ചിത്രം പ്രചരിപ്പിക്കരുതെന്ന് എറണാംകുളം പോക്സോ കോടതി. ഇരയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നും സമൂഹമാദ്ധ്യമങ്ങളിലടക്കമുള്ള ചിത്രങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രതി അസഫാക് ആലത്തിനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. പ്രതിയുടെ ചിത്രങ്ങൾ എല്ലായിടത്തും പ്രചരിച്ചശേഷം തിരിച്ചറിയൽ പരേഡ് നടത്തുന്നതിന്റെ അർത്ഥമെന്താണെന്നും പ്രതിയെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹാജരാക്കാനും പ്രതിക്കായി പുതിയ കസ്റ്റഡി അപേക്ഷ സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി.
അതേസമയം പ്രതി അസഫാക് ആലം കൊടും ക്രിമിനലെന്ന് പൊലീസ്. ഇയാള്‍ മുമ്പ് ദില്ലിയിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. 2018 ല്‍ പോക്‌സോ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഗാസിയാബാദ് പൊലീസാണ് ബിഹാര്‍ സ്വദേശിയായ അസഫാക് ആലത്തെ അന്ന് അറസ്റ്റു ചെയ്തിരുന്നത്. ഒരുമാസം ജയിലിൽ കഴിഞ്ഞ ശേഷം പ്രതി ജാമ്യത്തിൽ ഇറങ്ങി സ്ഥലംവിടുകയായിരുന്നു. ഫിംഗര്‍ പ്രിന്റിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ദില്ലിയിലെ കേസ് സംബന്ധിച്ച വിവരം ലഭിച്ചതെന്ന് റൂറല്‍ പൊലീസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു.