തിരുവനന്തപുരം: ഇന്ധന വില ഉയരുന്നതിൽ കേന്ദ്രസർക്കാരിനെ മാത്രം പഴി ചാരാനുള്ള ബോധ പൂർവ്വമുള്ള ശ്രമം നടക്കുന്നുണ്ട് എന്നത് വസ്തുതാപരമായ യാഥാർഥ്യമാണ്.എന്നാൽ ഇതിനു കേന്ദ്ര സർക്കാർ മാത്രമാണോ ഉത്തര വാദി ?
ഇന്ധന നികുതി കുറക്കാതെ കേരള ജനതയെ ദ്രോഹിക്കുന്ന നയം സ്വീകരിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. പെട്രോളിന് ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയും എക്സൈസ് തീരുവ കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് മോദി സർക്കാർ സ്വീകരിച്ചത്. എന്നാൽ ഇന്ധന വില വർദ്ധനയുടെ പഴി കേന്ദ്ര സർക്കാരിന് മേൽ ചുമത്തുന്ന ഇടതുപക്ഷം സ്വന്തം നിലക്ക് നടത്തുന്ന നികുതി കൊള്ള പിന്നണിയിൽ നടത്തുന്നു.
മോദി സർക്കാർ നികുതിയയിളവ് നടപ്പിലാക്കിയതോടെ പല സംസ്ഥാന സർക്കാരുകളും അവരുടെ വാറ്റ് നികുതി ലിറ്ററിന് 6 രൂപ മുതൽ 9 രൂപ വരെ കുറച്ചു. ഇവിടങ്ങളിൽ പെട്രോൾ വിലയിൽ ലിറ്ററിന് 19 രൂപ മുതൽ 22 രൂപ വരെയും ഡീസൽ വിലയിൽ ലിറ്ററിന് 20 മുതൽ 24 രൂപ വരെയും കുറഞ്ഞു. എന്നാൽ കേരള സർക്കാർ വെറും ഒരു രൂപ മാത്രമാണ് വാറ്റ് നികുതിയിനത്തിൽ കുറച്ചത്. ഇത് മൂലം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള ജനത പെട്രോളിനും ഡീസലിനും കൂടുതൽ വില നൽകേണ്ടി വരുന്നു.