അഹമ്മദാബാദ് : ആരാധകര്‍ കാത്തിരുന്ന ഐ.പി.എല്‍ ഫൈനലിന് ആവേശ തുടക്കം. മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണി ഗുജറാത്ത് ടൈറ്റൻസിനെ ബാറ്റിങ്ങിനയച്ചിരിക്കുകയുമാണ്. ഇരു ടീമുകളും പ്ലേ ഓഫില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി.
ഇന്നലെ രാത്രി 7.30നാണ് ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ഫൈനൽ പോരാട്ടം ആരംഭിക്കേണ്ടിയിരുന്നത്. ഇന്നലെ രാത്രി 9.30 ന് ആരംഭിക്കാനായിരുന്നുവെങ്കിൽ 20 ഓവറായും രാത്രി 12 മണിക്ക് തുടങ്ങാനായെങ്കിൽ 5 ഓവറായി ചുരുക്കിയും ഫൈനൽ നടത്തുമായിരുന്നു. എന്നാൽ കനത്ത മഴയെത്തുടർന്ന് മത്സരം നടത്താനായില്ല.തുടർന്നാണ് കനത്ത മഴയെത്തുടർന്ന് റിസർവ് ദിവസമായ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
187 റൺസാണ് ഈ സീസണിൽ ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ. ന്യൂബോളിൽ പേസ് ബോളർമാർക്ക് മികച്ച പിന്തുണ പിച്ചിന്റെ ഭാഗത്ത് നിന്ന് ലഭിക്കുമെങ്കിലും മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് ബാറ്റിങ്ങിന് അനുകൂലമാകും..
ഐപിഎലിൽ കഴിഞ്ഞ 2 സീസണുകളിലുമായി 4 തവണയാണ് ചെന്നൈയും ഗുജറാത്തും നേർക്കുനേർ വന്നത്. ഇതിൽ 3 തവണയും ജയം ഗുജറാത്തിനൊപ്പമായിരുന്നു. ചെന്നൈയുടെ ഏക ജയം കഴിഞ്ഞ ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടിയപ്പോഴായിരുന്നു. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ തോൽപിച്ച് ചെന്നൈ ഫൈനലിൽ കടന്നപ്പോൾ എലിമിനേറ്ററിൽ മുംബൈയെ തകർത്താണ് ഗുജറാത്തിന്റെ ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്. 1,30,000-ത്തോളം കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ ഐ.പി.എല്‍. ഫൈനലിനനുവദിച്ച ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നതായി സംഘാടകര്‍ അറിയിച്ചു. ഹോംഗ്രൗണ്ടായ അഹമ്മദാബാദിലാണ് മത്സരം എന്നത് ഗുജറാത്തിന് മാനസികമായി ചെറിയ ആധിപത്യം നല്‍കുന്നു.നിലവിലെ ചാമ്പ്യന്മാരാണ് ഗുജറാത്ത്.