കൊല്ലം: ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്ത സിപിഎം നേതാവിനെതിരെ കേസ്. സിപിഎം നെടുമ്പന ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും സ്കൂൾ ജീവനക്കാരനുമായ മുജീബ് റഹ്മാന്റെ പേരിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
നെടുമ്പന്ന പഞ്ചായത്തിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് സീറ്റ് വാഗ്ദാനം ചെയ്ത് വർഷങ്ങൾക്ക് മുൻപ് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. പിന്നാലെ കബളിപ്പിച്ച് ലക്ഷങ്ങളാണ് മുജീബ് തട്ടിയെടുത്തു. പിന്നീട് യുവതിയെ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി നഗ്നചിത്രം കൈക്കലാക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
യുവതിയുടെ ഭർത്താവ് വിദേശത്തായിരുന്ന തക്കം പാർത്തായിരുന്നു നേതാവിന്റെ ഭീഷണികൾ. പിന്നീട് യുവതി ഭർത്താവിനോട് വിവരങ്ങൾ വെളിപ്പെടുത്തി പോലീസിൽ പരാതിപ്പെടുകയായിരുന്നു. ആഴ്ചകളായി പരാതി നൽകിയെങ്കിലും കേസെടുത്ത് അന്വേഷണം നടത്താൻ പോലീസ് തയ്യാറാകുന്നില്ലെന്ന പരാതിയും യുവതി ഉന്നയിച്ചിരുന്നു. ഒടുവിൽ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതിപ്പെട്ടതോടെയാണ് കണ്ണനല്ലൂർ പോലീസ് കേസെടുക്കാൻ നിർബന്ധിതരായത്. കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.