ദിസ്പൂർ: അസമിലെ ലഖീംപൂരിൽ ഒന്നിലധികം പുരുഷന്മാരുമായി വിവാഹേതര ബന്ധത്തിലേർപ്പെട്ട യുവതിയെ നാടുകടത്തി. ദിഗോല ചപോരി സ്വദേശിയായ യുവതിയേയും കുടുംബത്തേയുമാണ് 12 വർഷത്തേക്ക് നാടുകടത്താൻ നാട്ടുകൂട്ടം ഉത്തരവിട്ടത്.
ഭർത്താവ് ജോലിയ്‌ക്കായി കേരളത്തിൽ എത്തിയപ്പോഴാണ് യുവതി മറ്റ് പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ചത്. ഇത് നാട്ടുകാർ കണ്ടുപിടിക്കുകയും യുവതിക്ക് താക്കീത് നൽകുകയും ചെയ്തിരുന്നു.
തുടർന്ന് ഭർത്താവിനെ വിളിച്ച് വരുത്തി യുവതിയെ കൈമാറുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ യുവതി ബന്ധങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല.
തുടർന്നാണ് യുവതിയെയും കുടുംബത്തേയും നാടുകടത്താൻ നാട്ടുകൂട്ടം തീരുമാനിച്ചത്. കുടുംബത്തിന്റെ എല്ലാ സ്വത്തുക്കളും അവർക്ക് നൽകിയെന്നും ഗ്രാമത്തിന്റെ അന്തസ്സ് നിലനിർത്താൻ വേണ്ടിയാണ് ഇത് ചെയ്തത് എന്നും പ്രദേശവാസികൾ പറഞ്ഞു.

