തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽചൂട് കനക്കുന്ന സാഹചര്യമാണ്. ചൂടിനോടൊപ്പം തന്നെ കാട്ടുതീ പടർന്ന് പിടിയ്ക്കുന്നതിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സീസണിൽ മാത്രമായി 309 ഹെക്ടര്‍ വനം കത്തി നശിച്ചെന്നാണ് വനം വകുപ്പിന്‍റെ റിപ്പോർട്ട്. വനമേഖലയോട് ചേര്‍ന്ന് ഫയര്‍ സേഫ്റ്റി ഓഡിറ്റ് കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഉൾക്കാടുകളിൽ തീ പടരുമ്പോൾ അഗ്നിശമനസേനക്ക് ഉൾപ്പെടെ ചെന്നെത്താൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. വനത്തിനും വന്യ ജീവികൾക്കും കാട്ടുതീ വൻ ഭീഷണിയായി നിലനിൽക്കുകയാണ്. അതിനാൽ മുൻകരുതൽ നടപടികൾക്ക് ഊന്നൽ നൽകാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. വിവിധ റേഞ്ചുകളിലും സംസ്ഥാന തലത്തിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. ജാഗ്രത വേണമെന്ന് സർക്കാർ നിർദ്ദേശം നൽകി.