ദില്ലി: രാജ്യത്ത് കോവിഡ് മഹാമാരി വന്നിട്ട് പോലും ദാരിദ്ര്യത്തെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ കേന്ദ്രസർക്കാരിന് കഴിഞ്ഞുവെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) പുതിയ റിപ്പോർട്ടുകൾ.ഭാരതത്തിലെ അതിദാരിദ്ര്യം ഒരു ശതമാനത്തിന് താഴെയായി നിലനിർത്താൻ കേന്ദ്ര സർക്കാരിന് സാധിച്ചുവെന്നും, കോവിഡ് കാലത്ത് പോലും ഇത് സാധ്യമായത് പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ അന്ന യോജനയെന്ന പദ്ധതി കാരണമാണെന്നും ഐ.എം.എഫ് വ്യക്തമാക്കി. ‘മഹാമാരി, ദാരിദ്ര്യം, അസമത്വം: ഇന്ത്യയിൽ നിന്നുള്ള വസ്തുതകൾ’ എന്ന വിഷയത്തിൽ സുർജിത് ഭല്ല, കരൺ ഭാസിൻ, അരവിന്ദ് വിർമാനി എന്നിവർ ചേർന്ന് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2019ലെ കണക്കുമായാണ് ഐ.എം.എഫ് താരതമ്യപ്പെടുത്തിയത്.
റിപ്പോർട്ട് പ്രകാരം തുടർച്ചയായി രണ്ട് വർഷത്തിനുള്ളിൽ കടുത്ത ദാരിദ്ര്യവും പകർച്ചവ്യാധിയും ഒരുപരിധി വരെ കുറയ്ക്കാൻ രാജ്യത്തിനായി. ഇന്ത്യയിലെ കടുത്ത ദാരിദ്ര്യത്തിന്റെ തോത് വർധിക്കുന്നത് തടയുന്നതിൽ, പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ അന്ന യോജനയെന്ന പദ്ധതി നിർണായകമായി. കൂടാതെ, പാവപ്പെട്ടവരിൽ കോവിഡ് മൂലം ഉണ്ടായ വരുമാന ആഘാതങ്ങളെ പിടിച്ചുനിർത്താൻ ഈ പദ്ധതിക്ക് സാധിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന മോദി സർക്കാരിന്റെ പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന.
അതേസമയം ഭാരത ചരിത്രത്തിൽ മുമ്പൊരിക്കലും (കുറഞ്ഞത് 1982 ന് ശേഷമെങ്കിലും) യഥാർത്ഥ ഉപഭോഗ അസമത്വത്തിൽ ഇത്രയും വലിയ ഇടിവ് സംഭവിച്ചിട്ടില്ല. കോവിഡ് മഹാമാരിയാണ് ഇതിന് പിന്നിൽ. എന്നാൽ ഇന്ത്യയുടെ ഫുഡ് സബ്‌സിഡി പദ്ധതി, പാൻഡെമിക് ആഘാതത്തെ തുടർന്ന് വലഞ്ഞ ഒരു വിഭാഗത്തെ കരകയറാൻ സഹായകമായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.