തിരുവനന്തപുരം : സംസ്ഥാനത്ത് സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകൾ നിരോധിച്ചുകൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ചൂടിനെ പ്രതിരോധിക്കാൻ സൗകര്യങ്ങൾ ഒരുക്കണമെന്ന് നിർദേശിച്ച ഹൈക്കോടതി അവധിക്കാല ക്ലാസുകളുമായി മുന്നോട്ടു പോകാമെന്ന് വ്യക്തമാക്കി.
അവധിക്കാല ക്ലാസ് നിരോധിച്ചുകൊണ്ട് 2017ൽ പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് സംസ്ഥാനത്ത് കർശനമായി പാലിക്കണമെന്നും ഇത് വിദ്യാഭ്യാസ ഓഫിസർമാർ ഉറപ്പു വരുത്തണമെന്നും നിർദേശം ലംഘിച്ചു ക്ലാസ് നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു.. ദേശീയ ബാലാവകാശ കമ്മിഷന്റെ കൂടി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അവധിക്കാലത്ത് ഒരു തരത്തിലുമുള്ള ക്ലാസും നടത്തരുതെന്ന 2017ലെ ഉത്തരവ്
എന്നാൽ ഇതു ലംഘിച്ച് സംസ്ഥാനത്തെ ഒട്ടേറെ സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നതായി വ്യാപക പരാതി ലഭിച്ചതോടെയാണ് പഴയ ഉത്തരവ് കർശനമായി നടപ്പാക്കാൻ വീണ്ടും നിർദേശിച്ചത്.