കോട്ടയം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് മരിച്ച യുവ വനിതാ ഡോക്ടർ വന്ദന ദാസിന്റെ മൃതദേഹം ജന്മനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. രാത്രി എട്ടു മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
വീട്ടുമുറ്റത്ത് കെട്ടിയുയർത്തിയ പ്രത്യേക പന്തിലിലാണ് പൊതുദർശനം. വൻ ജനാവലി തന്നെ വന്ദനയെ അവസാനമായി ഒരു നോക്ക് കാണുന്നതിനായി എത്തുമെന്നാണ് കരുതുന്നത്. മന്ത്രിമാരായ വി.എൻ.വാസവൻ, റോഷി അഗസ്റ്റിൻ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെയുള്ളവരും എത്തി. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടു വളപ്പിലാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക.
വന്ദനയുടെ സംസ്കാരചടങ്ങിനോട് അനുബന്ധിച്ച് കുറുപ്പന്തറ മുതൽ കടുത്തുരുത്തി വരെ നാളെ രാവിലെ അഞ്ചുമണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എറണാകുളം ഭാഗത്തുനിന്ന് ഏറ്റുമാനൂർ – കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ( കണ്ടെയ്നർ ലോറി ഒഴികെ ) കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽനിന്ന് പാലകര- തോട്ടുവ -കാഞ്ഞിരത്താനം -കുറുപ്പന്തറ വഴി പോകേണ്ടതാണ്. ഈ ഭാഗത്തുനിന്നും വരുന്ന കണ്ടെയ്നർ ലോറികൾ ഈ സമയത്ത് തലയോലപ്പറമ്പ് ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.