കോഴിക്കോട്: പെരുവയലില്‍ വീട്ടിലെ വോട്ടിന്‍റെ ഭാഗമായി ആളുമാറി വോട്ട് ചെയ്യിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. മാവൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സർവർ, ബിഎല്‍ഒ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ വരണാധികാരിയായ ജില്ലാ കളക്ടർ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ജില്ലാ പോലീസ് മേധാവിക്ക് കളക്ടർ നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതോടെയാണ് നാല് പേരെയും സസ്പെൻഡ് ചെയ്തത്. പെരുവയല്‍ 84 നമ്പര്‍ ബൂത്തില്‍ 91കാരി പായംപുറത്ത് ജാനകിയമ്മയുടെ വോട്ട് 80കാരിയായ കോടശ്ശേരി ജാനകിയമ്മ എന്നയാളുടെ പേരില്‍ വീട്ടിലെത്തി മാറ്റി ചെയ്യിക്കുകയായിരുന്നു.