കൊച്ചി: കുറ്റവിമുക്തനാക്കി എന്നുകരുതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് (Franco Mulakkal) മറ്റു ചുമതലകള്‍ നല്‍കരുതെന്ന് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ഫോറം കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോലി. മതലകള്‍ നല്‍കിയാല്‍ അത് കത്തോലിക്കാ സഭയുടെ അന്ത്യത്തിന് ഇടയാക്കുമെന്നും അദ്ദേഹം ആരോപിച്ചു. കുറ്റവിമുക്തനായതോടെ സഭാ ചുമതലകളിലേക്ക് ഫ്രാങ്കോ മുളയ്‌ക്കൽ തിരികെവരാൻ ശ്രമം നടത്തുന്നതായുളള വിവരങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്നും സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ഫോറം കൺവീനർ പറഞ്ഞു. കേസ് പൂർണമായും അവസാനിക്കുന്നത് വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിൽ താമസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർദ്ദിനാളിന്റെ മൊഴിയെക്കുറിച്ച് അദ്ദേഹം സ്വന്തം മാനസാക്ഷിയോട് ചോദിക്കട്ടെയെന്നും ഫാദർ പ്രതികരിച്ചു. പാലാ ബിഷപ്പിനെ കുറവിലങ്ങാട് പളളിയിൽ വച്ച് കണ്ട കന്യാസ്‌ത്രീകൾ വിഷയം അദ്ദേഹത്തോട് പറഞ്ഞു. വിഷയം കർദ്ദിനാളിനോട് പറയാൻ അദ്ദേഹം പറഞ്ഞതിനെ തുടർന്ന് ഒരു മണിക്കൂർ അടച്ചിട്ട മുറിയിൽ സംസാരിച്ചു. ഇത് മഠത്തിലെ പൂപ്പൽ കഴുകിക്കളയാനോ, ട്യൂബ് ലൈറ്റ് മാറ്റാനോ ടാപ്പ് മാറ്റാനോ അല്ലെന്നും ഫാദർ അഗസ്റ്റിൻ വട്ടോലി കൂട്ടിച്ചേർത്തു.

