ശ്രീനഗർ: കശ്മീരിൽ വീണ്ടും ഭീകരാക്രമണം (Terrorist Attack). ബന്ദിപോരയിൽ ഭീകരൻ ആൾക്കൂട്ടത്തിനു നേരെ ഗ്രനേഡ് എറിയുകയായിരുന്നു. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഭീകരർക്കെതിരെ ശക്തമായ മുന്നേറ്റമാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഏകദേശം പതിനഞ്ചിലധികം ഭീകരരെയാണ് സൈന്യം ഇതുവരെ മേഖലയിൽ കൊലപ്പെടുത്തിയത്.
അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും കശ്മീരിൽ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് ഷോപ്പിയാനിലെ ബബാപോരയിൽ തീവ്രവാദി ആക്രമണം നടന്നത്. സിആർപിഎഫിന് നേര നടന്ന ആക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകിയെന്ന് ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി. ഒരു ജവാന് പരിക്കുണ്ട്. വെടിവെയ്പിനിടെയാണ് ഒരാൾ കൊല്ലപ്പെട്ടത്. പൂഞ്ച് വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകർക്കായി നടത്തിയ തിരച്ചിലിലാണ് ആക്രമണം ഉണ്ടായത്.
എന്നാൽ ജമ്മു കശ്മീരിൽ ഭീകരാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് നേരത്തെ രംഗത്ത് വന്നിരുന്നു. തീവ്രവാദി ആക്രമണം തുടർന്നാൽ കശ്മീരിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ബിപിൻ റാവത്ത് പറഞ്ഞു. പാകിസ്ഥാൻ നിഴൽ യുദ്ധമാണ് നടത്തുന്നത്. കശ്മീരിൽ സമാധാനം പുലരുന്നത് പാകിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നത്. ക്ഷമ പരീക്ഷിക്കരുതെന്നും ബിപിൻ റാവത്ത് തുറന്നടിച്ചിരുന്നു. ജനങ്ങൾക്ക് ആത്മധൈര്യം നൽകാനാണ് അമിത് ഷാ കശ്മീരിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനൊടുവിൽ ഇന്നലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിൽ നിന്നും ദില്ലിയിലേക്ക് മടങ്ങിയത്.