ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഓരോ ദിനം കഴിയുംതോറും അവശ്യ വസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ വില വർധിക്കുകയാണ്. അതിനിടെ, ഇടത് സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ട് വരുന്ന പല പദ്ധതികളും പാതി വഴിയിൽ ഉപേക്ഷിക്കുകയാണ്. കാരണം ചോദിച്ചാൽ പറയുന്നത്, കേന്ദ്രം അവരുടെ വിഹിതം തന്നില്ല..അതുകൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ല എന്നാണ്. അതേസമയം, പല തവണ കേന്ദ്ര മന്തിമാർ ഇടത് സഖാക്കളുടെ ആരോപണങ്ങൾ പൊളിച്ചടുക്കി കയ്യിൽ കൊടുത്തിട്ടും പഴയ പല്ലവി തന്നെയാണ് അവർ പറയുന്നത്. എന്നാൽ ഇപ്പോഴിതാ, കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന ആരോപണങ്ങളെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിലെ എംഎൽഎ തന്നെ നിയമസഭയിൽ കണക്കുകൾ നിരത്തി പൊളിച്ചടുക്കുന്ന കാഴ്ചയാണ് പുറത്ത് വരുന്നത്.
മോദി സർക്കാരിൽ നിന്നും റവന്യൂ ഡെഫിസിറ്റ് ഗ്രാൻ്റ് ഏറ്റവും കൂടുതൽ ലഭിച്ച സംസ്ഥാനം കേരളമാണെന്നും, സംസ്ഥാനത്തിൻ്റെ കഴിവുകേടുകൊണ്ട് മാത്രമാണ് കേരളം സാമ്പത്തികമായി തകർന്നതെന്നും കോൺഗ്രസ് എംഎൽഎ റോജി എം ജോൺ നിയമസഭയിൽ വിശദീകരിച്ചു. കേന്ദ്രം പരാമാവധി തുക കേരളത്തിന് അനുവദിച്ചപ്പോൾ, സ്വന്തമായി ഒന്നും ചെയ്യാതെ പിണറായി സർക്കാർ കാണിച്ച അലംഭാവങ്ങൾ ഓരോന്നും വിശദീകരിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. സ്വന്തമായി വരുമാനമുണ്ടാക്കാനോ, നികുതി പിരിച്ചെടുക്കാനോ കഴിവില്ലാത്ത പിണറായി സർക്കാർ, ഈ പരാജയം മറച്ചുവെയ്ക്കാൻ കേന്ദ്രത്തെ പഴിയ്ക്കുകയാണെന്ന് ഇവിടെ ചെയ്യുന്നത്.