മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ വീണ്ടും സിനിമ നിർമാതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞു. എറണാകുളം സ്വദേശി ഡോ വിനീതാണ് ജിഎം പ്രൊഡക്‌ഷൻസിനെതിരെ പരാതി നൽകിയത്.
തന്റെ പക്കൽ നിന്നും സിനിമയ്ക്കായി 3.20 കോടി രൂപ വാങ്ങിയെന്നാണ് പരാതിക്കാരന്റെ ആരോപണം. കൂടാതെ, ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നും പരാതിയുണ്ട്. ചിത്രത്തിന്റെ തീയറ്റർ, ഒടിടി, സാറ്റലൈറ്റ് റിലീസുകൾക്കാണ് വിലക്ക് നൽകിയിരിക്കുന്നത്.
ടൊവീനോ തോമസ് നായകവേഷത്തിലെത്തുന്ന പാന്‍ ഇന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രമാണ് അജയന്റെ രണ്ടാംമോഷണം. ടൊവീനോ ട്രിപ്പിള്‍ റോളിലാണ് ചിത്രത്തിലെത്തുന്നത്. 60 കോടി മുതൽ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ജിതിന്‍ ലാലാണ് സംവിധാനം ചെയ്യുന്നത്. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

