റിയാദ്: സൗദി എണ്ണക്കമ്പനി ആരാംകോയുടെ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം. എണ്ണക്കിണറുകൾക്ക് തീപിടിച്ചു കത്തി. തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു. തീ നിയന്ത്രണ വിധേയമാണെന്ന് സൗദി സർക്കാർ അറിയിച്ചു. സൗദി സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് ആരാംകോ കമ്പനി.
കിഴക്കൻ മേഖലയിലെ അബ്ഖയ്ഖിലും ഖുറൈസിലുമാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. നാശനഷ്ടങ്ങളും ആളപായവും സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. സൗദി സര്‍ക്കാരിന്റെ കീഴിലുള്ള വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പുലർച്ചെ നാലോടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ സൗദി സർക്കാർ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. നേരത്തെ ഹൂതി വിമതർ സമാനമായ ആക്രമണം നടത്തിയിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്കരണ ശാലകളിലൊന്നാണിത്. സൗദിയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം എണ്ണയും ഇവിടെയാണ് സംസ്കരിക്കുന്നത്.